Thursday, December 10, 2015

കുന്നും കുഞ്ഞും


കുന്നും കുഞ്ഞും
...........................
മാഷ് കുന്നെന്നെഴുതി
കുന്നു കാണാത്ത കുഞ്ഞുങ്ങൾക്ക്
അർത്ഥം കിട്ടിയില്ല
മാഷ് അനുഭവം പറഞ്ഞു
അനുഭവത്തിലുള്ള തൊന്നും
കുഞ്ഞുങ്ങൾക്ക്
അനുഭവമായില്ല
അർത്ഥം നഷ്ടപ്പെട്ട വാക്ക്
മയയ്ക്കുന്നതിനു മുമ്പ്
മാഷ്ക്ക് വെളിപാടുണ്ടായി
മാഷ് പറഞ്ഞു,
കുന്ന് ഒരു രക്തസാക്ഷിയാണ്
കൊല്ലും കൊലയും കണ്ട കുഞ്ഞുങ്ങൾക്ക് വേഗം
കാര്യം പിടികിട്ടി
മാഷ് തുടർന്നു
ആ രക്തസാക്ഷിയെ
അടക്കം ചെയ്താണ്
വയലു തീർന്നു പോയത്

തുമ്പത്ത്



സങ്കടത്തിൻ്റെ തുമ്പത്ത്
ഒരു തുമ്പി.
പച്ചപ്പ് തിന്നത്
കാട്ടുതീയോ
നാട്ടുതീയോ
എന്നതിനറിയില്ല
വെന്തു കൊണ്ടിരിക്കുന്ന
ഹൃദയത്തിനു മുകളിൽ
അതു വട്ടമിട്ടു പറന്നേക്കും
ചിറകുകൾ
ബാക്കിയുണ്ടെങ്കിൽ!

Monday, November 23, 2015

വന്യം


വന്യം
........
കാട്ടിലൊറ്റപ്പെട്ട മനുഷ്യൻ
കാടിൻ്റെ വന്യത പിടികൂടിയാലും
രക്ഷപ്പെടാം
നാട്ടിലൊറ്റപ്പെട്ട കടുവ
നാടിൻ്റെ നന്മയിൽ
പെട്ടു മരണപ്പെടാം
കാടിൻ്റെ നന്മയെ കുറിച്ചവൻ
എന്നും വാചാലനാവും
നാടിൻ്റെ വന്യതയെ കുറിച്ച്
തോക്കുകളും .

Friday, November 20, 2015

പ്രണയം ഒരു അബ്സ്ട്രാക്റ്റ് ചിത്രം



നിന്നെ പിരിഞ്ഞതിൽ പിന്നെ
കാൻവാസിൽ നീ
തിളച്ചുമറിയുന്ന കടലായ്
വേദനകൾ നിറങ്ങളിൽ ചാലിച്ച്
പനിച്ചു നിൽക്കും നിമിഷങ്ങളുടെ
ചുഴികളായ്
നടക്കാതെ പോയ സംഗമങ്ങൾ
നിറങ്ങൾ തമ്മിൽ
ഇണ ചേരുന്ന സന്ധ്യയിൽ
കിളികളായ് വന്നിരിക്കുന്നു
ദൂരെ അകന്നു പോകുമൊരു കപ്പലിൽ
കടൽ കടന്നു പോയ നിൻ്റെ നിലവിളിയുടെ
നരച്ച കറുപ്പ്
കടൽത്തിരകളിൽ
നമ്മെത്താരാട്ടുന്ന
അനശ്വര സിംഫണി
കാൻവാസിൽ നിന്നതെന്നെ തൊടുവാൻ
പുറത്തിറങ്ങുന്നു
മങ്ങിയ വെളിച്ചത്തിൽ
നീയെന്ന പോലതിൻ താളമെൻ
മടിയിലിരിക്കുന്നു
അകലേയ്ക്കകലേക്ക്
പറക്കുന്ന കിളികളിൽ
അടുത്തേക്കടുത്തേക്ക്
നടക്കുന്ന കാഴ്ചകൾ
നാം നടന്നതിൻ വെളിച്ചത്തിൽ
നിറഞ്ഞാടുന്ന നിറങ്ങളിൽ
നീയും ഞാനും
നമുക്കു പരിചിതമാം തിരക്കും
തിരയും
വരച്ചു കൊണ്ടേയിരിക്കുന്നു
പ്രണയത്തിൻ്റെ
അബ്സ്ട്രാക്റ്റ് ചിത്രം

Monday, October 19, 2015

ഇരുൾ

ഇരുൾ
...........
ഒന്നും കണ്ടില്ല
ഇരുൾ എൻ്റെ കണ്ണു പൊത്തിപ്പിടിച്ചിരുന്നു
വടിവാളിൻ്റെ ഒച്ച കേട്ടു
പുറത്തു വരാത്ത നിലവിളിയുടെ
ഒരു ചീള്
എൻ്റെ കാതിൽ തറച്ചിരുന്നു
പിന്നെ?
ഒന്നും കണ്ടില്ല
ഇരുൾ എൻ്റെ മുന്നിൽ
മറഞ്ഞു നിൽക്കുകയായിരുന്നു
ഒരു ലോറിയുടെ ഇരമ്പം കേട്ടു
അതിൽ നിന്നും
കുന്നിൻ്റേതോ പുഴയുടേതോ എന്നു വ്യക്തമല്ലാത്ത കരച്ചിൽ
എന്നെ കെട്ടിപ്പിടിക്കാൻ
ഓടി വന്നിരുന്നു
സത്യായിട്ടും ഞാൻ
ഒന്നും കണ്ടിട്ടില്ല
ഇരുൾ എന്നെ വിഴുങ്ങിയിരുന്നു
കുറ്റിക്കാട്ടിനുള്ളിൽ നിന്നും
എന്നോടെന്തോ പറയാൻ
മുലപ്പാലിൻ്റെ മണം
വന്നിരുന്നു
അമ്മയോ കുഞ്ഞോ എന്ന്
അത് പറയും മുമ്പേ
ഇരുൾ എന്നെ പിന്നോട്ടു വലിച്ചു കൊണ്ടുപോയി
നിങ്ങൾ കാഴ്ചയുള്ളവനല്ലേ ?
ജഡ്ജി ചോദിച്ചു
അതേ .
പക്ഷേഞാൻ തന്നെ
എൻ്റെ വെളിച്ചം കാണാൻ
ശ്രമിക്കുമ്പോൾ
ഇരുൾ എന്നെ മൂടുന്നു
ആരുടെയൊക്കെയോ
വാഗ്ദാനങ്ങൾ മാത്രം കേൾക്കുന്നു
സത്യമായിട്ടും
ഞാനൊന്നും കണ്ടിട്ടില്ല
അങ്ങനെയാണ്
സാക്ഷി പറഞ്ഞ കുറ്റത്തിന്
ഞാൻ ജയിലിലായത്
പ്രതികളെ വെറുതെ വിട്ടത്
നോക്കൂ
ഇപ്പോളെനിക്ക് ജയിലഴികൾ മാത്രമല്ല
എല്ലാം വ്യക്തമായി കാണാം
എന്തോ അത്ഭുതം നടന്നിട്ടുണ്ട്
തീർച്ച .